Friday, July 19, 2024

കലപില

അടുക്കള വാതിലിൽ, 

ഉമ്മറപ്പടിയിൽ,

കലപില കൂട്ടങ്ങൾ;


ചാഞ്ഞും ചരിഞ്ഞും,

ഇടക്കൊന്നു ചാടിയും,

ആരെയോ കാര്യായി-

തിരയുന്നു.


വീണ്ടും കലപില കൂട്ടുന്നു, 

കൊത്തു കൂടുന്നു. 


മുടിത്തുമ്പു കെട്ടി, 

ഉമ്മറത്തെത്തിയ-

അമ്മയ്ക്ക് ചുറ്റിലും 

വീണ്ടും കലപില,

കലപില, കലഹം.


'പരിഭവം 

ചൊല്ലുകയാണെന്നു 

തർജ്ജമ':


"മുറ്റത്തു വറ്റില്ല,

വാഴച്ചോട്ടിലും വറ്റില്ല,

വറുതി പൊറുക്കുവാൻ വയ്യ !!"


വീണ്ടും കലപില.


അമ്മയകത്തേക്കു പോകുന്നു, 

'ഇന്നലെ ഇവറ്റകൾക്കൊന്നും- 

കൊടുത്തില്ലെന്നു' പരിഭവം.


ഇത്തിരി ചോറുമായി- 

നൊടിയിൽ മടങ്ങുന്നു,

മുറ്റത്തെ പേരച്ചോട്ടി-

ലേക്കൊക്കെയും തൂവുന്നു.


പക്ഷികൾ 

കൂട്ടമായി, 

കൊക്കിലൊതുക്കുന്നു-

വെണ്മണി വറ്റുകൾ.


ഒക്കെയും അമ്മ നോക്കുന്നു:

'പാവം; ഇനി മറക്കില്ലെന്നു'-

നൊമ്പരം ബാക്കിയായി ചൊല്ലുന്നു;


നിർവൃതിയോടക-

ത്തേക്കു പോവുന്നു .


മുറ്റത്തു വീണ്ടും,

കലപില

കലപില

കലപില!

  



Thursday, July 18, 2024

ഹരികൃഷ്ണനു:

മഴ പെയ്തിട്ടും,

 മണ്ണാകെ നനഞ്ഞിട്ടും,

 മനസ്സൊന്നു തണുത്തില്ല!


കനൽ കെട്ടു കാറിയ -

കരിമ്പുക കണ്ണാകെ മൂടി-

കനവും നിനവും കറുപ്പിച്ചു.


ഇഷ്ടങ്ങൾ -നഷ്ടങ്ങൾ, 

ഇഴപിഞ്ഞിയ കൂട്ടുകെട്ടുകൾ,-

ഇടറിയ വാക്കാൽ വിടചൊല്ലി!


പോക്കുവെയിൽ- 

പോയ വഴിയേ-

പോകാനിറങ്ങി,


പടിഞ്ഞാട്ടു നടന്നു. 

പിൻവിളിച്ചില്ല, 

പിന്നോട്ട് നോക്കീല്ല!


പോകട്ടെ, 

പോയി പുലരട്ടെ!

എൻ്റെ ആത്മ സുഹൃത്തു രാഹുൽ അറിയാൻ ...

 

മഴ പെയ്തിട്ടും,

 മണ്ണാകെ നനഞ്ഞിട്ടും,

 മനസ്സൊട്ടു തണുത്തില്ല!


കനൽ കെട്ടിട്ടും,

 കരിമ്പുക തുപ്പീട്ടും,

 കനവുകൾ കറുത്തില്ല!


വാക്കുകൾ തെറ്റീട്ടും,

 വാതിലുകൾ അടഞ്ഞിട്ടും,

 വാസ്തവം വിശ്വസിച്ചില്ല! 


ഇഷ്ടങ്ങൾ നഷ്ടമായിട്ടും,

 ഇടനെഞ്ചു തകർന്നിട്ടും,

 ഇനിയില്ലെന്നു പറഞ്ഞില്ല! 


പൊയ്‌മുഖം കാട്ടീട്ടും,

 പൊളി പറഞ്ഞിട്ടും,

 പൊരുതുവാൻ തുനിഞ്ഞില്ല!

 

ഇങ്ങനെ മൊഴിഞ്ഞിട്ടും,

 ഇത്രമേൽ ആയിട്ടും,

 ഇഷ്ടാ, നിന്നോടിടിഷ്ടം കുറഞ്ഞില്ല!             



Tuesday, July 9, 2024

ആന്തരം

( എന്റെ നിസ്സഹായതയുടെ വരികൾ ...)

തിരയൊടുങ്ങാതലറുന്നുണ്ടൊരു -
കടലിന്നെന്നുള്ളിൽ;

കനിവില്ലാതലതല്ലിയവളെൻ -
ബോധമാം കര കാർന്നിടും.

അന്തമില്ലാത്താഴിയിൽ -
അഴലേറുന്നെന്നുടൽ ആഴ്ത്തിടും! 


 -അനിരുദ്ധൻ