അടുക്കള വാതിലിൽ,
ഉമ്മറപ്പടിയിൽ,
കലപില കൂട്ടങ്ങൾ;
ചാഞ്ഞും ചരിഞ്ഞും,
ഇടക്കൊന്നു ചാടിയും,
ആരെയോ കാര്യായി-
തിരയുന്നു.
വീണ്ടും കലപില കൂട്ടുന്നു,
കൊത്തു കൂടുന്നു.
മുടിത്തുമ്പു കെട്ടി,
ഉമ്മറത്തെത്തിയ-
അമ്മയ്ക്ക് ചുറ്റിലും
വീണ്ടും കലപില,
കലപില, കലഹം.
'പരിഭവം
ചൊല്ലുകയാണെന്നു
തർജ്ജമ':
"മുറ്റത്തു വറ്റില്ല,
വാഴച്ചോട്ടിലും വറ്റില്ല,
വറുതി പൊറുക്കുവാൻ വയ്യ !!"
വീണ്ടും കലപില.
അമ്മയകത്തേക്കു പോകുന്നു,
'ഇന്നലെ ഇവറ്റകൾക്കൊന്നും-
കൊടുത്തില്ലെന്നു' പരിഭവം.
ഇത്തിരി ചോറുമായി-
നൊടിയിൽ മടങ്ങുന്നു,
മുറ്റത്തെ പേരച്ചോട്ടി-
ലേക്കൊക്കെയും തൂവുന്നു.
പക്ഷികൾ
കൂട്ടമായി,
കൊക്കിലൊതുക്കുന്നു-
വെണ്മണി വറ്റുകൾ.
ഒക്കെയും അമ്മ നോക്കുന്നു:
'പാവം; ഇനി മറക്കില്ലെന്നു'-
നൊമ്പരം ബാക്കിയായി ചൊല്ലുന്നു;
നിർവൃതിയോടക-
ത്തേക്കു പോവുന്നു .
മുറ്റത്തു വീണ്ടും,
കലപില
കലപില
കലപില!